കൊണ്ട ശ്രാവസ്തിക്കടുത്തോരൂരില്‍,
രണ്ടായിരത്തഞ്ഞൂറാണ്ടോളമായ്-വെയില്
കൊണ്ടെങ്ങും വാകകള്‍ പൂക്കുന്നാളില്‍
ഉച്ചയ്ക്കൊരുദിനം വന്മരുവൊത്തൊരു
വിച്ഛായമായ വെളിസ്ഥലത്തില്‍
കത്തുന്നൊരാതപജ്വാലയാലര്‍ക്കനെ
സ്പര്‍ദ്ധിക്കും മട്ടില്‍ ജ്വലിച്ചു ഭൂമി
കേള്‍ക്കൂ..
എളുപ്പത്തില്‍ പാടുവാന്‍ വേണ്ടി കമ്പ്രസ്സ് ചെയ്ത പാട്ടാണ്. 13-മിനിട്ട് 09-സെക്കന്റ്.
അദ്ദിക്കിലൂടെ കിഴക്കുനിന്നേറെ നീ-
ണ്ടെത്തുമൊരുവഴി ശൂന്യമായി
സ്വച്ഛതരമായ കാനല്‍പ്രവാഹത്തിന്‍
നീര്‍ച്ചാലുപോലെ തെളിഞ്ഞു മിന്നി
ദൂരെപ്പടിഞ്ഞാറു ചാഞ്ഞ വിണ്ഭിത്തിയില്
നേരെയതു ചെന്നു മുട്ടും ദിക്കില്‍
ഉച്ചമായങ്ങൊരു വന്മരം കാണുന്നു
നിശ്ചലമായ കാര്കൊണ്ടല്പോലെ
നീലക്കല്ലൊത്തു മിനുത്തോരിലകള്‍ തന്
മേലെ തൂവൈരത്തിന്‍ കാന്തി വീശും
ചണ്ഡാംശുരശ്മികളാലൊരു വാര്‍വെള്ളി-
മണ്ഡലം ചൂടുന്നുണ്ടമ്മുകില്‍മേല്‍
പച്ചിലച്ചില്ലയില്‍ ചെപ്പടിപ്പന്തുപോല്‍
മെച്ചമായ് പറ്റും ഫലം നിറഞ്ഞു.
ഭൂരിശാഖാഗ്രഹത്താല്‍ വിണ്ണു വേടിന്‍ ചാര്‍ത്താല്‍
പാരും വ്യാപിച്ചു പടര്‍ന്നു നില്ക്കും
പേരാല്‍ മരമാണാതായതിന് പത്രത്തിന്
ചാരുതണലാര്‍ന്ന കൊമ്പുതോറും
ഘോരതപം ഭയപ്പെട്ടേറെപ്പക്ഷികള്‍
സ്വൈരം ശരണമണഞ്ഞിരിപ്പൂ
ചൂടാര്‍ന്നു തൊണ്ട വരണ്ണിട്ടിവയൊന്നും
പാടാനൊരുങ്ങുന്നില്ലെന്നല്ലഹോ;
വാടിവലഞ്ഞു ഞരമ്പുതളര്‍ന്നിര-
തേടാനുമോര്‍ക്കുന്നില്ലിക്കഖഗങ്ങള്‍
വട്ടം ചുഴന്നു പറന്നു പരുന്തൊന്നു
ചുട്ടുപോം തൂവലെന്നാര്‍ത്തിയോടും
ചെറ്റിട വേകും നടുവിണ്ണു വിട്ടിതാ
പറ്റുന്നുണ്ടാലിതിന്‍ തായ്കൊമ്പില്ന്മേല്‍
വേട്ടയതും തുടങ്ങുന്നില്ലതിനെയും
കൂട്ടാക്കുന്നില്ല കുരുവിപോലും
ഹന്ത! തടിതളര്‍ന്നാര്‍ത്തി കലരുന്ന
ജന്തു നിസര്‍ഗ്ഗവികാരമേലാ!
വ്യാസമിയന്നോരീയൊറ്റ മരക്കാട്ടിന്‍
വാസാര്‍ഹമായ മുരട്ടില്‍ ചുറ്റും
ഭാസിക്കുന്നുണ്ട തൊലിതേഞ്ഞ വന്‍വേരാ-
മാസനം പാന്ഥോചിതമായേറെ,
ഓരോരിടത്തില്‍ പൊതിയഴിച്ചുള്ള പാഴ്-
നാരുമിലകളുമങ്ങിങ്ങായി
പാറിക്കിടപ്പുണ്ടു, കാലടിപ്പാതക-
ളോരോന്നും വന്നണയുന്ന ദിക്കില്‍
മുട്ടും വഴികള്‍തന്‍ വക്കിലങ്ങുണ്ടൊരു
കട്ടിക്കരിങ്കല്‍ ചുമടുതാങ്ങി;
ഒട്ടടുത്തായ് കാണുന്നുണ്ടൊരു വായ്ക്കല്ലു
പൊട്ടിവീണുള്ള പഴംകിണറും
നേരെ കിഴക്കേപ്പെരുവഴിവിട്ടുള്ളോ-
രൂരുപാതയുടെയിങ്ങുതന്നെ
ആരോ നടന്നു കുഴഞ്ഞു വരുന്നുണ്ടു;
ചാരത്താ, യാളൊരു ഭിക്ഷുവത്രേ
മഞ്ഞപിഴിഞ്ഞു ഞൊറിഞ്ഞുടുത്തുള്ളൊരു
മഞ്ജു പൂവാടയാല്‍ മേനിമൂടി
മുണ്ഡനം ചെയ്തു ശിരസ്സും മുഖചന്ദ്ര-
മണ്ഡലം താനു മസൃണമാക്കി
ദീര്‍ഘവൃത്താകൃതിയാം മരയോടൊന്നു
ദീര്‍ഘമാം വാമഹസ്തത്തിലേന്തി
ദക്ഷിണഹസ്തത്തിലേലും വിശറിപ്പൊന്‍-
പക്ഷമിളക്കിയൊട്ടൊട്ടു ദേവതപോല്‍
ഓടും വിശറിയും വൃക്ഷമൂലത്തില്‍വ-
ച്ചാടല്‍കലര്‍ന്നൊരു ഫുല്‍ക്കരിച്ചു
ആടത്തുമ്പാലെ വിയര്‍പ്പു തുടച്ചു ക-
ണ്ണോടിച്ചു യോഗി കിണറ്റിന് നേരേ
അപ്പൊഴുതങ്ങൊരു പെണ്‍കൊടിയാല്‍ ചെറു-
ചെപ്പുക്കുടമൊന്നരയ്ക്കു മേലില്‍
അഞ്ചിതമായ് വളമിന്നുമിട കര
പിഞ്ചുലതകൊണ്ടു ചുട്ടിച്ചേര്‍ത്തും,
വീശും വലംകരവല്ലിയില്‍ പാളയും
പാശവും ലീലയായ് തൂക്കിക്കൊണ്ടും
ചെറ്റു കുനിഞ്ഞു വല ചാഞ്ഞ പൂമേനി
ചുറ്റിമറച്ചു ചെങ്കാന്തി തേടും
പൂചേല തന് തല പാര്‍ശ്വത്തില്‍ പറ്റിച്ചു,
ചാഞ്ചാടിവയ്ക്കുമടിത്തളിരില്‍
ലോലപ്പൊമ്പാദസരത്തിലെക്കിങ്കിണീ
ജാലം കിലുങ്ങി മുഴങ്ങുമാറും
മന്ദമടുത്തുള്ളോരൂലില് നിന്നോമലാള്‍
വന്നണയുന്നു വഴിക്കിണറില്‍
കാക്കയു വന്നൂ പനമ്പഴവും വീണെ
ന്നാക്കമാര്‍ന്നൂ വഴിക്കിണറില്‍
കാക്കയും വന്നൂ പനമ്പഴവും വീണൈ
ന്നാക്കമാര്‍ന്നൂ ഭിക്ഷു ശുഷ്ക്കകണ്ഠന്‍;
സത്തക്കഴലിലഥവാ തുണയ്ക്കുവാ-
നെത്തും നിയതിയോരോ വടിവില്‍!
ഭാഗം രണ്ട്
തൂമതേടും തന്‍പാള കിണറ്റിലി-
ട്ടോമല്‍ ക്കൈയാല്‍ കയറു വലിച്ചുടന്‍
കോമളാംഗി നീര് കോരി നിനീടിനാള്‍
ശ്രീമാനബ്ഭിക്ഷുവങ്ങു ചെന്നര്‍ത്ഥിച്ചാന്‍;
“ദാഹിക്കുന്നു ഭഗിനീ, കൃപാരസ-
മോഹനം കുളിര് തണ്ണീരിതാശു നീ
ഓമലേ, തരു തെല്ലെ”ന്നതു കേട്ടൊ-
രാ മനോഹരിയമ്പരന്നോതിനാള്‍:-
“അല്ലല്ലെന്തു കഥയിതു കഷ്ടമേ!
അല്ലലാലങ്ങു ജാതി മറന്നിതോ?
നീചനാരിതന്‍ കൈയാല്‍ ജലം വാങ്ങി
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാര്?
കോപമേലരുതേ; ജലം തന്നാലും
പാപമുണ്ടാ മിവളൊരു ചണ്ഡാലി;
ഗ്രാമത്തില്‍ പുറത്തിങ്ങു വസിക്കുന്ന
‘ചാമര്‍’ നായകന് തന്റെ കിടാത്തി ഞാന്‍
ഓതിനാന്‍ ഭിക്ഷുവേറ്റ വിലക്ഷനായ്
“ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി,
ചോദിക്കുന്നു നീര് നാവുവരണ്ടഹോ!
ഭീതിവേണ്ടാ; തരികതെനിക്കു നീ”
എന്നുടനെ കരപുടം നീട്ടിനാന്‍
ചെന്നളിനമനോഹരം സുന്ദരന്‍
പിന്നെത്തര്‍ക്കം പറഞ്ഞില്ലയോമലാള്‍;
തന്വിയാണവള്‍ കല്ലല്ലിരുമ്പല്ല!
കറ്റക്കാര്‍ക്കൂന്തല്‍ മൂടിത്തലവഴി
മുറ്റുമാസ്യം മറഞ്ഞുകിടക്കുന്ന
ചാരുസാരിയൊതുക്കിച്ചെറുചിരി
ചേരും ചോരിവാ ചെറ്റു വിടര്‍ത്തവള്‍
പാരം വിസ്മയമാര്‍ന്നു വിസ്ഫാരിത
താരയായ് ത്തെല്ലു നിന്നു മയ്ക്കണ്ണിയാള്‍
ചോരച്ചെന്തളിരഞ്ചുമരുണാ ശു
പൂരത്താല്‍ ത്തെല്ലു മേനി മൂറ്റിപ്പുലര്‍ച്ചയില്‍
വണ്ടിണ ചെന്നു മുട്ടി വിടര്‍ന്ന ചെ-
ന്തണ്ടലരല്ലി കാട്ടി നില്ക്കും പോലെ
പിന്നെക്കൈത്താര്‍ വിറയ്ക്കയാല്‍ പാളയില്‍
ചിന്നിനിന്നു തുളുമ്പി മനോജ്ഞമായ്
മദ്ധ്യം പൊട്ടി നുറുങ്ങി വിലസുന്ന
ശുദ്ധകണ്ണാടി കാന്തി ചിതറും നീര്
ആര്ത്തിയാല് ഭിക്ഷു നീട്ടിയ കൈപ്പൂവില്‍
വാര്‍ത്തുനിന്നിതേ മെല്ലെക്കുനിഞ്ഞവള്‍
പുണ്യശാലിനി, നീ പകര്‍നീടുമീ
തണ്ണീര്‍തന്നുടെയോരോരോ തുള്ളിയും
അന്തമറ്റ സുകൃതഹാരങ്ങള്‍ നി-
ന്നന്തരാത്മാവിലര്‍പ്പിക്കുന്നുണ്ടാവാം;
(തുടരും...)
10 അഭിപ്രായങ്ങൾ:
“ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി,
പണ്ട് കാണാതെ പടിച്ച ഓർമയിൽ ചൊല്ലിതീർത്തു
അരിയ നീർതാർമൊട്ടേ നിൻ തലയിൽ
സ്പുരിതമാം തൂമഞ്ഞിൻ തുള്ളിപോലും
അരുണൻ വിരിയിചൊരീ പദ്മരാഗം
പൊരുളായ്കയില്ലർക്ക ദീപ്തി തന്നിൽ
സുബ്രമണ്യൻ റ്റ് ആർ
Amma padippichu,njn padichu,aazhathil arinju,arangil adu aavarthichu,pinne eppol aa ormakal veendeduthu.Thnking author for d page
Amma padippichu,njn padichu,aazhathil arinju,arangil adu aavarthichu,pinne eppol aa ormakal veendeduthu.Thnking author for d page
ചണ്ഡാലഭിഷുക്കി എന്നാ കവിതയിലെ അതി മനോഹരമായ ഒരു വരിയാണ് ഇത്
ഉപകാരപ്രദം . നന്ദി🙏
പക്ഷെ , കാവ്യം ടൈപ്പ് ചെയ്തപ്പോൾ അക്ഷരപ്പിഴവുകൾ കടന്നു കൂടിയിട്ടുണ്ട്
The blog is really good. Thanks for sharing it. english to malayalam typing
Prof. Prem raj Pushpakaran writes -- 2022 marks the 100th year of Poet Kumaran' Chandalabhikshuki and let us celebrate the occasion!!!
https://worldarchitecture.org/profiles/gfhvm/prof-prem-raj-pushpakaran-profile-page.html
Post a Comment