മലഞ്ചൂരല്‍മടയില്‍നിന്നും കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ കുറത്തിയെത്തുന്നു
കരീലാഞ്ചിക്കാട്ടില്‍നിന്നും കുറത്തിയെത്തുന്നു
കരീലാഞ്ചി വള്ളിപോലെ കുറത്തിയെത്തുന്നു
ചേറ്റുപാടക്കരയിലീറ - പ്പൊളിയില്‍നിന്നും കുറത്തിയെത്തുന്നു
ഈറ ചീന്തിയെറിഞ്ഞ കരിപോല്‍ കുറത്തിയെത്തുന്നു
വേട്ടനായ്ക്കടെ പല്ലില്‍നിന്നും വിണ്ടുകീറിയ നെഞ്ചുമായി കുറത്തിയെത്തുന്നു
മല കലങ്ങി വരുന്ന നദിപോല്‍ കുറത്തിയെത്തുന്നു
മൂടുപൊട്ടിയ മണ്കുടത്തിന് മുറിവില്‍ നിന്നും മുറിവുമായി കുറത്തിയെത്തുന്നു
വെന്തമണ്ണിന്‍ വീറുപോലെ കുറത്തിയെത്തുന്നു
ഉളിയുളുക്കിയ കാട്ടുകല്ലിന് കണ്ണില്‍നിന്നും കുറത്തിയെത്തുന്നു
കാട്ടുതീയായ് പടര്‍ന്ന പൊരിപോല്‍കുറത്തിയെത്തുന്നു
കുറത്തിയാട്ടത്തറയിലെത്തി കുറത്തി നില്ക്കുന്നു
കരിനാഗക്കളമേറി കുറത്തി തുള്ളുന്നു.
കരിങ്കണ്ണിന് കട ചുകന്ന് കരിഞ്ചായല്‍ കെട്ടഴിഞ്ഞ്,
കാരിരുമ്പിന് ഉടല് വിറച്ച് കുറത്തിയുറയുന്നു.
അരങ്ങത്തു മുന്‍നിരയില്‍ മുറുക്കിത്തുപ്പിയും ചുമ്മാ-
ചിരിച്ചും കൊണ്ടിടം കണ്ണാല്‍ കുറത്തിയെ കടാക്ഷിക്കും
കരനാഥന്മാര്‍ക്കു നേരേ വിരല്‍ ചൂണ്ടിപ്പറയുന്നു :
നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നന്നോ?
നിങ്ങളവരുടെ നിറഞ്ഞകണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്.